സജ്ജനങ്ങളോട്


സനാതന ധര്‍മ്മം അനുശാസിയ്ക്കുന്നത് കാലത്ത് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേല്ക്കണമെന്നാണ്. കുറഞ്ഞ പക്ഷം രാവിലെ അഞ്ചുമണിയ്‌ക്കെങ്കിലും ഉണരണം. ആരോഗ്യ പ്രദവുമാണിത്. കണ്ണുകള്‍ തുറക്കാതെ വലതുവശം തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്ന് രണ്ടു ഉള്ളംകൈകളും മുന്‍വശത്ത് ചേര്‍ത്തു പിടിച്ച് കണികണ്ടുണരുക. കരാഗ്രേ വസതേ ലക്ഷ്മി- എന്ന പ്രാര്‍ത്ഥന ചൊല്ലുക. എഴുന്നേല്‍ക്കുന്നതിന് മുന്‍പ്- കാലുകള്‍ നിലത്തുവയ്ക്കുന്നതിന്മുന്‍പ്- കൈകള്‍ ഭൂമിയില്‍ തൊട്ടു വന്ദിയ്ക്കുക. സമുദ്ര വസനേ ദേവി- എന്ന പ്രാര്‍ത്ഥന ചൊല്ലുക. ഇവയെല്ലാം വളരെ സാവധാനം ചെയ്താല്‍ മതി.
പല്ലുതേയ്പ്പ് തുടങ്ങിയ നിത്യകര്‍മ്മങ്ങള്‍, ആരോഗ്യമുണ്ടെങ്കില്‍ കുളി എന്നിവ വൈകാതെ ചെയ്യുക. പുഴ, കുളം, കിണര്‍ എന്നിവകളിലെ പച്ചവെള്ളത്തില്‍ കുളിയ്ക്കുന്നതാണുത്തമം. ശിരസ്സില്‍ ജലം ഒഴിയ്ക്കുമ്പോള്‍ - ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി- എന്ന പ്രാര്‍ത്ഥന ചൊല്ലുക. തല തുവര്‍ത്തുന്നതിനു മുന്‍പ് പിന്‍ഭാഗം - നട്ടെല്ലുള്ള ഭാഗം മുതല്‍ തുടയ്ക്കണം. തുടര്‍ന്ന് നാമങ്ങള്‍ ചൊല്ലി രാവിലെ ആറുമണിക്കു മുന്‍പ് വിളക്കുകൊളുത്തണം. ആരോഗ്യമില്ലെങ്കില്‍ കൈയ്യും കാലും ശുദ്ധിവരുത്തിയും ഇതുചെയ്യാം. ഓട്ടുവിളക്കില്‍ നല്ലെണ്ണ ഒഴിച്ച് നമസ്‌തേ രൂപത്തില്‍ രാവിലെ കിഴക്കുഭാഗത്തേയ്ക്കും, വൈകുന്നേരം പടിഞ്ഞാറുഭാഗത്തേയ്ക്കും രണ്ടു തിരിയിട്ട് വിളക്കു തെളിയിക്കാം. സൂര്യോദയത്തിനും അസ്ത മനത്തിനും 24 മിനിട്ട് മുന്‍പും പിന്‍പുമാണ് സന്ധ്യാസമയം. ഏകദേശം കാലത്തും വൈകീട്ടും ഒരുമണിക്കൂര്‍ വിളക്കു കത്തിച്ചുവെയ്ക്കണം. കാലത്ത് അടുക്കള വൃത്തിയാക്കിവച്ചതിനു ശേഷം ഈ ദീപത്തില്‍നിന്നാണ് അടുപ്പില്‍ അഗ്നി പകരേണ്ടു ന്നത്.
വീടിന്നടുത്ത് ക്ഷേത്രമുണ്ടെങ്കില്‍ ദര്‍ശനത്തിന്നുശേഷം അവിടുത്തെ തീര്‍ത്ഥവും മലര്‍നിവേദ്യവും വെറും വയറില്‍ കഴിയ്ക്കണം. കാലത്ത് ബാഡ് കോഫി കഴിച്ച് ക്ഷേത്രത്തില്‍ പോകരുത്. കാലത്ത് രണ്ടോ മൂന്നോ ഗ്ലാസ് ശുദ്ധജലം കുടിയ്ക്കുന്നത് നന്ന്. കിണര്‍വെള്ളം കോരുമ്പോള്‍ തുടിച്ചു കോരണമെന്നത് ഓര്‍മ്മവേണം.
അടുക്കള വൃത്തിയാക്കി വെയ്ക്കണം. ആഹാരം വച്ചുണ്ടാക്കുന്ന സ്ഥലത്തിരുന്ന് തിന്നുകയോ കുടിയ്ക്കുകയോ ചെയ്യരുത്. ആഹാരം തയ്യാറായാല്‍ ആദ്യം, തെക്കുമാറി ഒരു നിശ്ചിത സ്ഥലത്ത് ഒരു ചട്ടുകം ചോറ്, കാക്കയ്ക്ക് നല്‍കണം. കൈകാലുകള്‍ ശുദ്ധി വരുത്തിവേണം ഭക്ഷണത്തിനു മുന്‍പില്‍ ഇരിയ്‌ക്കേണ്ടത്. കാലില്‍ വെള്ളം ഒഴിയ്‌ക്കേണ്ടത് ഉപ്പൂറ്റിയില്‍ നിന്നുമായിരിക്കണം. ആഹാരം എല്ലാം വിളമ്പിയതിനുശേഷം അല്പം ജലം വലതുകൈയ്യിലെടുത്ത് - ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍- എന്ന ഗീതാശ്ലോകം ചൊല്ലി പ്രോക്ഷണം ചെയ്ത് ജലം സേവിച്ചതിനുശേഷമെ ആഹരിക്കാവു. ചിരിച്ചോ, കരഞ്ഞോ, വര്‍ത്തമാനങ്ങള്‍ പറഞ്ഞോ ശബ്ദമുണ്ടാക്കിയോ ആഹരിയ്ക്കരുത്. ഉപ്പ്, പുളി, എരിവ്, മധുരം എന്നിവ വളരെ കുറയ്ക്കണം. ഇലക്കറികളും പഴങ്ങളും ആഹാരമാക്കണം. ഭക്ഷണം കഴിഞ്ഞ് ഒരു ഗ്ലാസ്സ് ജലം കുടിയ്ക്കാം, ഇടയ്ക്കിടെ കുടിക്കുന്നത് നന്നല്ല. വീട്ടിലായാലും പുറത്തായാലും ഗ്ലാസ്സുകള്‍ ചുണ്ടില്‍ തൊടാതെ ഒഴിച്ചു കുടിയ്ക്കണം. കുടിച്ചു കഴിഞ്ഞാല്‍ ഗ്ലാസ് കഴുകി കമിഴ്ത്തിവയ്ക്കണം. ആഹാരം വേണ്ടുന്നതുവാങ്ങി വൃത്തിയായി കഴിച്ച് കൈയ്യും വായും ശുദ്ധി വരുത്തണം. ആഹാരം ഒട്ടും കളയരുത്. എല്ലാ പച്ചക്കറികളും കഴി യ്ക്കുവാന്‍ കുട്ടികളെ പരിശീലിപ്പിയ്ക്കണം. ഒന്നും തന്നെ കടിച്ചു തിന്നരുത്. എല്ലാം കൈകൊണ്ട് പൊട്ടിച്ചുതിന്നുക. എന്തുഭക്ഷിച്ചാലും, മലമൂത്രാദികള്‍ ഒഴിഞ്ഞാലും, വായ നല്ലവണ്ണം കഴുകണം. പിറന്നാള്‍, വിവാഹ നിശ്ചയം, വിവാഹം മുതലായ ശുഭദിനങ്ങളി ലൊന്നുംതന്നെ ശവ സദ്യ (മത്സ്യ മാംസാദികള്‍) അരുത്. മദ്യം വിളമ്പരുത്. ആഹാരം സാത്വികമായിരിക്കണം. വാഴയിലയില്‍ ഉണ്ണുന്നത് ഉത്തമം.
ഉച്ചയൂണിനുശേഷം കിടന്നുറങ്ങരുത്. പുരാണ പാരായണം ചെയ്യുന്നത് നല്ലതാണ്. വൈകുന്നേരം ആറുമണിയ്ക്കുമുന്‍പു തന്നെ അടുക്കള അടയ്ക്കണം. ആറുമുതല്‍ ഏഴുമണിവരെ നാമ ജപം നടത്തണം. ആറുമണിയ്ക്ക് വിളക്കുകൊളുത്തിയാല്‍ ആഹാരം ഉണ്ടാക്കുകയോ കൊടുക്കുകയോ ടി.വി. കാണുകയോ അരുത്. സന്ധ്യ മയങ്ങിയാല്‍ അത്താഴം കഴിയ്ക്കാം. ലളിതമായ ഭക്ഷണമേ രാത്രി കഴിയ്ക്കാവൂ. എട്ടുമണിയ്ക്കു മുന്‍പ് ഭക്ഷണം കഴിച്ചിരിയ്ക്കണം, വൈകിയാല്‍ പഴങ്ങള്‍ മാത്രം കഴിയ്ക്കുക. അത്താഴം കഴിഞ്ഞ് മുറ്റത്ത് അല്പം നടക്കണം. കിടക്കുന്നതിനു മുന്‍പ് സാവധാനം ചെന്ന് ഇരുന്ന് നാമംചൊല്ലി ഇടതുവശം ചെരിഞ്ഞ് കിടന്നുറങ്ങുക. നേരത്തേ കിടന്ന് നേരത്തേ എഴുന്നേല്‍ക്കുക എന്നതാണ് ചിട്ടയായ ജീവിതം.
വീടിനു മുന്‍വശത്ത് കേറിവരുന്ന ഭാഗത്ത് ചെരുപ്പുകള്‍ ഇരു വശങ്ങളിലായി അടുക്കിവെയ്ക്കണം. സ്വീകരണ മുറിയില്‍ ഐശ്വര്യദേവന്റെ ഫോട്ടോ മാത്രം അലങ്കരിച്ചു വയ്ക്കണം. കുട്ടികളെ അഞ്ചുവയസ്സുവരെ അടിയ്ക്കുകയോ ഭയപ്പെടുത്തുകയോ അരുത്. ആറു മുതല്‍ പതിനാറു വയസ്സുവരെ ശാസിച്ചു വളര്‍ത്തണം. പിന്നീട് സ്‌നേഹിതരെപോലെ കൊണ്ടുനടക്കണം. സ്‌നേഹപൂര്‍വ്വം പെരുമാറി അവരെ നേര്‍വഴിയ്ക്ക് കൊണ്ടുവരണം. പുറത്തുപോ കുമ്പോള്‍ കൂടെ കൊണ്ടുപോയി മറ്റുള്ളവരോട് വിനയത്തോടും ഭവ്യതയോടും പെരുമാറുവാന്‍ പഠിപ്പി യ്ക്കണം. അതിഥികള്‍ വീട്ടില്‍ വരുമ്പോള്‍ ആദരവോടും സ്‌നേഹത്തോടും വരവേല്‍ ക്കുവാന്‍ പഠിപ്പിയ്ക്കണം. സ്വന്തം മക്കളുടെ സ്വഭാവ ദൂഷ്യങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ അവതരിപ്പിയ്ക്കരുത്. നന്നാക്കി പറയുക യാണ് വേണ്ടത്. എല്ലാവരിലും നന്മ തിന്മകള്‍ കാണും. മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുകയുമരുത്. മക്കള്‍ നല്ലവരാകു വാന്‍ സദാ പ്രാര്‍ത്ഥിയ്ക്കണം. ഏതൊരു നല്ല വ്യക്തിയുടെയും പിന്നില്‍ നല്ലൊരു അമ്മ ഉണ്ടാ യിരിയ്ക്കുമെന്നത് സത്യമത്രെ. എല്ലാ മാതാക്കളും ശ്രീ മാതാവാകുവാന്‍ ഇടവരട്ടെ. ഏതു പ്രതിഷ്ഠയാണെങ്കിലും വീടിന്നടുത്തുള്ള ക്ഷേത്രം പ്രധാനമാണ്. ആ തട്ടകത്തിലെ ക്ഷേത്രകാര്യങ്ങളില്‍ നമ്മുടെ പങ്ക് യഥാവിധി സമര്‍പ്പിയ്ക്കുക.
ക്ഷേത്രദര്‍ശനം നിത്യജീവിതത്തിന്റെ ഭാഗമാകണം. ആവലാതികളും മറ്റും പറയുവാനുള്ള സ്ഥലമല്ലിത്. സ്തുതികള്‍ ചൊല്ലി അനുഗ്രഹം വാങ്ങുക. എല്ലാവരും അവരവരുടെ കര്‍മ്മഫലം അനുഭവിച്ചുതന്നെ തീരണം. ഈശ്വരനെ ആശ്രയിച്ചാല്‍ ദുരിതഭാരം കുറഞ്ഞതായി അനുഭവപ്പെടും.
ഗണപതി പ്രധാന പ്രതിഷ്ഠയാണെങ്കില്‍ പ്രദക്ഷിണം കുറഞ്ഞത് ഒന്നും, സൂര്യക്ഷേത്രങ്ങളാണെങ്കില്‍ രണ്ടും, ശിവന് മൂന്നും, ഭഗവതി -വിഷ്ണു ക്ഷേത്രങ്ങളില്‍ നാലും, ശാസ്താവിന് അഞ്ചും, സ്‌കന്ദന് ആറും, ആല്‍വൃക്ഷത്തിന് ഏഴും സ്തുതികള്‍ ചൊല്ലിയാണ് പ്രദക്ഷിണം. മൂലതോ ബ്രഹ്മരൂപായ, മദ്ധ്യതോ വിഷ്ണു രൂപിണേ, അഗ്രതോ ശിവരൂപായ - വൃക്ഷരാജായ തേ നമഃ എന്ന നാമമാണ് ആല്‍സ്തുതി. ഉച്ചകഴിഞ്ഞാല്‍ ഈ പ്രദക്ഷിണം ഇല്ല. നിത്യം ചെയ്യുന്ന ആല്‍ പ്രദക്ഷിണം ശ്വാസംമുട്ട്, ആസ്തമ എന്നിവ ശമിപ്പിക്കും. ക്ഷേത്രത്തില്‍ അരയാലും വീട്ടില്‍ തുളസിയും നട്ടു വളര്‍ത്തണം. ക്ഷേത്രത്തില്‍ ആദ്യം ആലിനും, മതിലിനു പുറത്തും, പിന്നീട് അകത്തും പ്രദക്ഷിണം ചെയ്യണം. ദര്‍ശന സമയത്ത് നട അടഞ്ഞുനില്‍ക്കാതെ ചെരിഞ്ഞുനിന്ന് തൊഴുത് കണ്‍കുളിര്‍ക്കെ വിഗ്രഹത്തില്‍നോക്കി ആനന്ദിയ്ക്കുക. പ്രസാദമൊന്നും നാലമ്പലത്തിനകത്തു വെച്ച് കഴിയ്ക്കരുത്. ചന്ദനവും പുഷ്പവും പുറത്തു വന്ന് ധരിയ്ക്കുക. ചന്ദനം ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് തൂണിലോ, ചുമരിലോ തേയ്ക്കരുത്. മോതിരവിരല്‍ കൊണ്ടു വേണം കുറിതൊടുവാന്‍, സ്റ്റിക്കര്‍ പൊട്ടുകള്‍ അലര്‍ജി ഉണ്ടാക്കുമെന്നതിനാല്‍ വര്‍ജ്ജിയ്ക്കണം. ശുഭ്രവസ്ത്രധാരിയായിരി യ്ക്കണം ഭക്തന്‍. സ്ത്രീകള്‍ കേരളാസാരിയോ, വേഷ്ടി-മുണ്ട് എന്നിവയോ ധരിയ്ക്കുന്നതാണ് നല്ലത്. വില കൂടിയവ ധരിയ്ക്കരുത്. പുരുഷന്മാര്‍ അരയ്ക്കുമീതെ പൂര്‍ണ്ണമായും വസ്ത്രം ധരിയ്ക്കരുത്. ഈശ്വരചൈതന്യം ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമാവണം ശരീരം. വളരെ ശുദ്ധിപാലിയ്ക്കുവാന്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ സ്വര്‍ണ്ണമാല പൂര്‍ണ്ണമായും ജാക്കറ്റിനുള്ളിലാക്കണം. എപ്പോഴും പുറത്ത് തൂങ്ങിക്കിടക്കരുത്. സ്വര്‍ണ്ണം ഔഷധമായതിനാല്‍ ശരീരത്തോടു ചേര്‍ന്നുവേണം ധരിയ്ക്കുവാന്‍. സ്വര്‍ണ്ണപാദസ്വരം ധരിയ്ക്കരുത്. ശിരസ്സുമുതല്‍ അരഞ്ഞാണം വരെ സ്വര്‍ണ്ണമാവാം. അരയ്ക്കുതാഴെ സ്വര്‍ണ്ണമരുത്. തൊഴുതു കഴിഞ്ഞാല്‍ നാലമ്പലത്തിനുള്ളില്‍തന്നെ ഒരുഭാഗത്ത് അഞ്ചു മിനിട്ട് ധ്യാനിച്ചിരിയ്ക്കണം. കാലിലെ പൊടിതട്ടി എഴുന്നേല്‍ക്കാം. മണ്‍തരിപോലും കൊണ്ടു പോകരുത്. ദര്‍ശനം തുടങ്ങി പുറത്ത് കടക്കുന്നതുവരെ നാമം ജപിയ്ക്കുക, മറ്റു സംസാരങ്ങള്‍ പാടില്ല.
ഭഗവാന്‍ ഭക്തദാസനാണ്. എല്ലാവരോടും സ്‌നേഹത്തോടും ഭവ്യതയോടും പെരുമാറുക. പരസ്പരം ഹരിഃഓം, നമഃശിവായ, നമസ്‌തേ പറഞ്ഞ് അഭിവാദനം ചെയ്യുക. വിദ്യാര്‍ത്ഥികള്‍ ഗുരുനാഥന്മാരെ നമസ്‌തേ പറഞ്ഞ് ആദരിയ്ക്കണം. ഗണപതി വന്ദനം, സരസ്വതിവന്ദനം, വിദ്യാഗോപാലമന്ത്രം എന്നിവ നിത്യശീലമാക്കണം. വളരെ വൃത്തിയായി നടക്കുകയും സഹപാഠികളോടും മറ്റും സ്‌നേഹത്തോടെ പെരുമാറുകയും വേണം. ഒഴിവുദിനങ്ങളില്‍ ഉച്ചവരെ പഠിയ്ക്കുകയും ഉച്ചകഴിഞ്ഞ് കളിയ്ക്കുകയും ചെയ്യാം. പ്രാതഃസ്മരണീയരായ മഹാത്മാക്കളെ മാതൃകയാക്കുക, അവരുടെ ചരിതം പഠിക്കുകയും ജീവിതത്തില്‍ ആചരിയ്ക്കുകയും ചെയ്യുക. സത്സംഗങ്ങളില്‍ പങ്കെടുത്ത് സദാചാരബോധവും ആത്മബലവും ആര്‍ജ്ജിയ്ക്കുക, സമാജത്തെ സേവിയ്ക്കുക, നരസേവ-നാരായണ സേവ-മാനവസേവ-മാധവസേവ- എന്നത് സാക്ഷാത്ക്കരിയ്ക്കുക. എല്ലാവര്‍ക്കും മാതൃകയായിത്തീരുക. മാന്യമായി പെരുമാറുക. ഈശ്വരാനുഗ്രഹത്തിനായി പ്രാര്‍ത്ഥിയ്ക്കുക. ഭാരതഭൂമിയുടെ സാംസ്‌ക്കാരിക പാരമ്പര്യം പഠിയ്ക്കുക, ഹിന്ദുവാണെന്നതില്‍ അഭിമാനംകൊള്ളുക.

1 അഭിപ്രായം: